കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമ ബംഗാളിൽ നിർണായക നടപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയെയും ആഭ്യന്തര സെക്രട്ടറി ജഗദീഷ് പ്രസാദ് മീനയെയും കമ്മീഷൻ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു.
993 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ദുഷ്യന്ത് നരിയലയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. സംഘമിത്ര ഘോഷാണ് പുതിയ ആഭ്യന്തര സെക്രട്ടറി. സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരു ചുമതലകളിലും നിയോഗിക്കരുതെന്ന് കമ്മീഷൻ നിർദേശിച്ചു.
വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വൈകിയതും, ഭരണകക്ഷിയുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളുമാണ് കമ്മീഷന്റെ ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ടം ഏപ്രിൽ 23നും രണ്ടാം ഘട്ടം ഏപ്രിൽ 29നും നടക്കും. വോട്ടെണ്ണൽ മേയ് നാലിന് നടക്കും.